പത്തനംതിട്ട : അടൂർ നിയോജക മണ്ഡലത്തിലെ പട്ടയമേളയും കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും ഓഗസ്റ്റ് 7ന് കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 3.30 ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. 34 എല്‍ എ പട്ടയവും അഞ്ച് മുന്‍സിപ്പല്‍ പട്ടയവുമാണ്. റവന്യൂ വകുപ്പ് മന്ത്രി കൈവശരേഖ കൈമാറും. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും.
2020-21 പദ്ധതി വിഹിതത്തില്‍ നിന്നും 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. പൊതുമരാമത്ത് (കെട്ടിടം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.





























