അടൂർ : പന്നിവിഴയിൽ ഫയര്‍ ഫോഴ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര മാസമായിട്ടും പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ. 4 കോടി 85 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്. താഴത്തെ നിലയിൽ ഏഴ് വാഹനങ്ങള്‍ കയറ്റിയിടാനുള്ള ഗ്യാരേജും അതിന് മുകളിലത്തെ നിലയിൽ ഫയർ സ്റ്റേഷന്‍ ഓഫീസും ക്രമീകരണങ്ങളുമാണ്. ഗ്യാരേജിന്റെ തറ കോൺക്രീറ്റ് ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൂടാതെ ഫയർ ഫോഴ്സ് വാഹനം പ്രധാന റോഡിൽ നിന്ന് ഫയർ സ്‌റ്റേഷൻ ഗ്യാരേജിലേക്ക് കയറുവാനും പുറത്തേക്കിറങ്ങുവാനുമുള്ള വഴി ക്രമീകരിച്ച് കോൺക്രീറ്റ് ചെയ്യുകയും വേണം. എങ്കിൽ മാത്രമെ വാഹനം ഗ്യാര്യേജിലേക്ക് കൊണ്ടു പോകാന്‍ കഴിയു.
ഗ്യാരേജിന് മുന്നിൽ വാഹനം തിരിഞ്ഞ് പോകാനുള്ള സ്‌ഥല സൗകര്യവും ക്രമീകരിക്കണം. കൂടാതെ ഓഫീസിൽ കുടിവെള്ളം, ജീവനക്കാർക്കുള്ള മെസ്, ഓഫീസ് ഫർണിച്ചറുകൾ, സ്‌റ്റോർ സംവിധാനം എന്നിവയൊക്കെ ക്രമീകരിക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു പന്നിവിഴയിലെ ഫയർ സ്‌റ്റേഷൻ കെട്ടിടം. ടോയ്ലറ്റ് നിർമ്മിച്ചെങ്കിലും ഇവിടെ വെള്ളത്തിന് സൗകര്യമില്ല. രണ്ടാംഘട്ടം എന്ന നിലയിൽ ഇപ്പോൾ നിർമ്മിച്ച കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി നിർമ്മിക്കുവാനാണ് ഉദേശിക്കുന്നത്. നിലവില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും വാടക കെട്ടിടത്തിൽ കഴിയാനാണ് ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ വിധി.






























