പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയൻ മകൻ സൂര്യലാൽ (24) എന്നയാളിനെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപ്പനങ്ങൾ കൈവശം വെയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സൂര്യലാൽ. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ.സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. ജില്ലയിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ടുപേരെ അടുത്തിടെ കാപ്പ നിയമം 15(1) അനുസരിച്ച് ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.





























