കോന്നി : മുരിങ്ങമംഗലം – മെഡിക്കൽ കോളേജ് റോഡ് ഫെബ്രുവരി രണ്ടാം വാരത്തോട് കൂടി നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. എം എൽ എ യുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.800 കിലോമീറ്റർ ദൂരം ബി എം ബി സി നിലവാരത്തിൽ 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. കുപ്പക്കര മുതൽ വട്ടമൺ വരെയുള്ള 1.800 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും.
10 പൈപ്പ് കലുങ്കുകളും ഉണ്ടാകും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും നിർമ്മിക്കും. വട്ടമണ്ണിൽ തോടിന് കുറുകെ രണ്ട് കലുങ്ക്കളും ഉണ്ട്. മെഡിക്കൽ കോളേജ് റോഡ് നിർമാണത്തിന് 14 കോടി രൂപയുടെ കരാറാണ് നൽകിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയും ചിലവഴിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും നടന്നു. റോഡിന്റെ വശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയായിട്ടുണ്ട്.
കുമ്മണ്ണൂർ – മെഡിക്കൽ കോളേജ് റോഡും ടാറിങ് നടന്നിട്ടുണ്ട്. മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡ് ടാറിങ് പൂർത്തിയാകുന്നതോടെ കോന്നി, തണ്ണിത്തോട് ഭാഗങ്ങളിൽ നിന്ന് അടക്കം വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചേരുവാൻ സാധിക്കും. ഇത് പ്രദേശത്തിന്റെ വികസനത്തിനും വഴിതുറക്കും. പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ്, കെ. എസ്. ഇ. ബി. എ. എക്സ്. ഇ.മുരുകേശ്, പി ഡബ്ല്യൂ ഡി കോന്നി എ. ഇ രൂപക് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.





























