റാന്നി: അറയാഞ്ഞിലിമൺ പാലം ടെൻഡർ നടപടികളായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 2.6 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാലത്തിൻറെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. പട്ടികവർഗ്ഗ കോർപ്പസ് ഫണ്ടിൽ നിന്നാണ് പാലത്തിനായി തുക ചിലവഴിക്കുന്നത്. നടപ്പാത എന്ന ഉദ്ദേശത്തോടെ നിർമ്മിക്കുന്ന പാലത്തിലൂടെ ചെറിയ ആംബുലൻസ് ഉൾപ്പെടെ ചെറു വാഹനങ്ങൾ കടന്നു പോകാൻ ആകും. ടെൻഡർ നടപടി പൂർത്തീകരിച്ച് എഗ്രിമെൻറ് വെച്ചാലുടനെ നിർമ്മാണം ആരംഭിക്കാനാകും. 1.8 മീറ്റർ വീതിയും 90 മീറ്റർ നീളവുമുള്ള പാലത്തിന് നദിയിൽ ഏഴ് തൂണുകൾ ഉണ്ടാകും. നേരത്തെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച കുരുമ്പൻമൂഴി പാലത്തിന്റെയും ഇപ്പോൾ ടെൻഡർ നടപടി പൂർത്തിയായ അറയാഞ്ഞിലിമൺ പാലത്തിൻറെയും നിർമ്മാണം അടുത്തമാസം ആദ്യത്തോടെ ആരംഭിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.
ഒരുവശം പമ്പാനദിയും ബാക്കി മൂന്നു വശങ്ങളും ശബരിമല വനത്താലും ചുറ്റപ്പെട്ട് ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലി മണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻ മൂഴിയും. പമ്പാനദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഉയരം കുറഞ്ഞ കോസ് വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏക മാർഗം. എന്നാൽ മഴക്കാലത്ത് പമ്പയിലെ ജലനിരപ്പ് ഉയരുമ്പോൾ കോസ്‌വേകൾ പലപ്പോഴും മുങ്ങിപോവുകയും ദിവസങ്ങളോളം ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോകുകയും ചെയ്യും. എൻഡിആർഎഫും ഫയർഫോഴ്സും ഇടപെട്ടാണ് ആ സമയങ്ങൾ ഇവിടെ ആവശ്യ സാധനങ്ങൾ എത്തിക്കുന്നതും രോഗികളെ ആശുപത്രിയിലാക്കുന്നതും. ജനങ്ങളുടെ ഈ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് അഡ്വ. പ്രമോദ് നാരായൺ ഈ രണ്ടു ഭാഗങ്ങളിലും മറുകരയുമായി ബന്ധിപ്പിക്കുന്നതിന് ഇരുമ്പ് പാലങ്ങൾ നിർമ്മിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചത്. മന്ത്രി പ്രത്യേകം ഇടപെട്ടാണ് ഇവിടങ്ങളിൽ പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്.





























