റാന്നി: ചെറുകോൽപ്പുഴ – റാന്നി റോഡ് ടെണ്ടർ നടപടിയിലേക്ക് നീങ്ങിയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡിൻറെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയായ 61.33 കൂടി രൂപയ്ക്കാണ് കെ ആർ എഫ് ബി ഭരണാനുമതി നൽകിയിരിക്കുന്നത്. ഇതിന് സാങ്കേതിക അനുമതി നൽകി ജനുവരി ആദ്യപകുതിയോടെ നിർമാണം ടെൻഡർ ചെയ്യാനാകും. നേരത്തെ നിർമ്മാണം ടെൻഡർ ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും 2018ലെ റേറ്റ് പ്രകാരമുള്ള 54.61 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാൽ നിർമ്മാണ ചെലവ് വർദ്ധിച്ചിരുന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ 2021 ലെ റേറ്റ് പ്രകാരം തുക ഉയർത്തേണ്ടതായി വന്നതാണ് ടെൻഡർ നീളാൻ കാരണമായത്. 2021 ലെ റേറ്റ് പ്രകാരം 6.72 കോടി രൂപ കൂടി അധികമായി വേണമായിരുന്നു. ഇത് ആദ്യത്തെ തുകയേക്കാൾ 12.31 ശതമാനം കൂടുതലാ യിരുന്നു. ഈ തുകയ്ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
കെ ആർ എഫ് ബി ഏറ്റെടുത്ത് നിർമ്മിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ചെറുകോൽപ്പുഴ – മണിയാർ റോഡിൻറെ ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള ആദ്യ റീച്ചാണ് ആദ്യഘട്ട നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി തുക അനുവദിച്ച് നിർമ്മാണ നടപടികളുമായി മുമ്പോട്ടു പോയെങ്കിലും റോഡിൻറെ വീതി സംബന്ധിച്ച് നാട്ടുകാരുടെ ഇടയിൽ ഉയർന്ന തർക്കമാണ് നിർമ്മാണ നടപടി അനിശ്ചിതമായി നീളാനിടയാക്കിയത്. റോഡിൻെറ വീതി 10.50 മീറ്റർ മതി എന്ന് ഒരു കൂട്ടരും 13.50 മീറ്റർ വേണമെന്ന് മറു കൂട്ടരും തർക്കവുമായി വന്നതോടെ നിർമ്മാണം അനിശ്ചിതമായി നീണ്ടു. റോഡിൻറെ വീതി 13.50 ഉയർത്തേണ്ടി വന്നാൽ അനുവദിച്ച തുകയിൽ ഭീമമായ വ്യത്യാസം വേണ്ടിവരും.
റോഡ് നിർമ്മാണത്തെ തന്നെ ഇത് വിപരീദമായി ബാധിക്കാൻ ഇടയാകും എന്ന സാഹചര്യം വന്നപ്പോൾ 10.50 മീറ്റർ വീതിയിൽ നിജപ്പെടുത്തി നിർമ്മാണ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. കോഴഞ്ചേരി – റാന്നി താലൂക്കുകളെ ബന്ധിപ്പിക്കുന്ന 8 കിലോമീറ്റർ ഓളം ദൂരം വരുന്ന ചെറുകോൽപ്പുഴ – റാന്നി റോഡ് വീതി കുറഞ്ഞതും വളവുകൾ നിറഞ്ഞതുമാണ്. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിലേക്കുള്ള പ്രധാന പാത ലോകപ്രശസ്തമായ അയിരൂർ കഥകളി ഗ്രാമത്തിലൂടെയുള്ള പാത എന്നീ പ്രത്യേകതകളും ഈ റോഡിന് ഉണ്ട്. നാട്ടുകാർ സൗജന്യമായി വിട്ടു നൽകുന്ന സ്ഥലം ഉപയോഗിച്ചാണ് റോഡിൻറെ വീതി 10.50 മീറ്ററായി ഉയർത്തുന്നത്.





























