റാന്നി; സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഇട്ടിയപ്പാറ- ഒഴുവൻപാറ- ബംഗ്ലാംകടവ്- വടശ്ശേരിക്കര റോഡ് നിർമ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടെ 10 കോടി രൂപയാണ് റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോളജ് റോഡ്- ഒഴുവൻപാറ- ജണ്ടായിക്കൽ- ബംഗ്ലാംകടവ് വഴി വടശ്ശേരിക്കരയിൽ എത്തി മണ്ണാറക്കുളഞ്ഞി- ചാലക്കയം ശബരിമല ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്.
ശബരിമല സീസൺ കാലത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ സമാന്തര പാതയായും ഇത് ഉപയോഗിക്കാനാകും. റാന്നി കോളേജിലേക്കുള്ള പ്രധാന പാതയും ഇതാണ്. കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ മോതിരവയൽ, വലിയകുളം, അത്തിക്കയം എന്നിവിടങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനികളായ അടിച്ചിപ്പുഴയിലേക്കും പ്രധാന കൺവെൻഷനായ മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്കും ഇതുവഴിയാണ് പോകുന്നത്. 7.5 കി.മീ ദൂരം വരുന്ന റോഡ് 5.5 മീറ്റർ വീതിയിലാകും ബിഎം ആന്റ് ബിസി നിലവാരത്തിൽ ടാറിംഗ് നടത്തുന്നത്.
ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി, കലുങ്ക്, ഓട, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉണ്ടാകും. നേരത്തെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള വയ്യാറ്റുപുഴ – പൊതീപ്പാട് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ആയിരുന്നു ഇത്. എന്നാൽ പദ്ധതി അനന്തമായി നീണ്ടതോടെ റോഡ് അങ്ങേയറ്റം തകർന്ന അവസ്ഥയിലായി. പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. റോഡിൻറെ ശോചനീയാവസ്ഥ മനസ്സിലാക്കിയാണ് എംഎൽഎ കഴിഞ്ഞ തവണത്തെ ബഡ്ജറ്റിൽ ഈ റോഡ് ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചത്.





























