റാന്നി: പുതുക്കട – മണക്കയം റോഡിൻറെ രണ്ടാംഘട്ടം നിർമ്മാണം ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയാണ് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി വകയിരുത്തിയിരിക്കുന്നത്. നേരത്തെ വകയിരുത്തിയിരുന്ന 1.20 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നേരത്തെ ടെണ്ടർ ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് എഗ്രിമെൻറ് വെയ്ക്കാത്തത് ഈ പ്രവർത്തി എഗ്രിമെൻറ് വെച്ച് ഉടൻതന്നെ നിർമ്മാണം ആരംഭിക്കും. ഇപ്പോൾ ഭരണാനുമതി ലഭിച്ച 3കോടി രൂപയുടെ പ്രവർത്തി ഉടൻതന്നെ ടെൻഡർ ചെയ്തു നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും എംഎൽഎ അറിയിച്ചു.
രണ്ടു പ്രവർത്തികളും കഴിഞ്ഞ് അവശേഷിക്കുന്ന ഭാഗം പുനരുദ്ധരിക്കുന്നതിനായി അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്തും. ജില്ലാ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള റോഡാണ് പുതുക്കട മനക്കയം ചിറ്റ റോഡ് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ മേഖലയിൽ കൂടി കടന്നു പോകുന്ന പ്രധാന റോഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ റോഡിൻറെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്തിന് സാധ്യമല്ലാത്ത സാഹചര്യമാണ്. റോഡ് തകർന്ന് യാത്ര അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് എംഎൽഎ ഇടപെട്ട് റോഡ് പുനരുദ്ധാരണത്തിന് ബജറ്റിൽ ഫണ്ട് വകയിരുത്തിയത്.





























