റാന്നി: വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറ അങ്കണവാടി നിർമ്മാണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. യൂത്ത് കോൺഗ്രസ് നേതാവാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ രേഖകൾ കാണിച്ച് അങ്കണവാടി നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്നും എംഎൽഎയെ മനപ്പൂർവ്വം ജനങ്ങളുടെ മുൻപിൽ വ്യക്തിഹത്യ നടത്താനുള്ള നീക്കത്തിനുമെതിരെയാണ് നടപടി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ശശികുമാർ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വടശ്ശേരിക്കര പഞ്ചായത്തിന്റെ അഭ്യർത്ഥനപ്രകാരം എംഎൽഎ ഫണ്ടിൽ നിന്നും അങ്കണവാടി നിർമ്മിക്കുന്നതിന് 17 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണവും പൂർത്തിയായി വരുന്നു. പദ്ധതിയുടെ നിർമ്മാണ ചുമതല ജില്ലാ എൽ എസ് ജി ഡി എക്സി. എൻജിനീയർക്കാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയും വികസനം തടസ്സപ്പെടുത്തുകയും എംഎൽഎയെ ജനങ്ങളുടെ മുമ്പിൽ അപഹസിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ദുരാരോപണവുമായി ഇയാൾ രംഗത്ത് വന്നിരിക്കുന്നതെന്ന് എംഎല്‍.എ ആരോപിച്ചു.





























