റാന്നി: പുലിയുടെ സാന്നിധ്യം കണ്ട തോട്ടം മേഖലയിൽ എത്രയും വേഗം കൂട് വെച്ച് പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം കണ്ട സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ ഇന്നു വെളുപ്പിനെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി പറഞ്ഞത്. പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ചു പുലിയുടെ സാന്നിധ്യം വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടം സന്ദർശിച്ച ശേഷമാണ് പുലിയെ പിടികൂടാന്‍ കെണി വെക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.
ചൊവ്വാഴ്ച തന്നെ പുലിയെ പിടിക്കാനുള്ള കൂട് വെയ്ക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ എംഎൽഎയെ അറിയിച്ചു. ഇതിനായി റേഞ്ച് ഓഫീസർ, രണ്ട് വെറ്റിനറി സർജന്മാർ, ചീഫ് വൈൽഡ് ലൈഫ് പ്രതിനിധി, നാഷണൽ ടൈഗർ കൺസർവേഷൻ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ ഒരു കമ്മറ്റി രൂപീകരിച്ച് കൂട് വയ്ക്കുന്ന തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിന് റിപ്പോർട്ടായി സമർപ്പിക്കും. ഈ റിപ്പോർട്ട് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ആണ് കൂടു വെയ്ക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്. തീരുമാനമെടുത്താല്‍ ചൊവ്വാഴ്ച ഉച്ചയോടെ കൂട് വെയ്ക്കാനാകുമെന്നാണ് റേഞ്ച് ഓഫീസര്‍ അറിയിച്ചത്. എംഎൽഎ കൂടാതെ പഞ്ചായത്ത് പ്രസിഡൻറ് ഇ വി വർക്കി, മെമ്പർമാരായ ടി കെ ജെയിംസ്, സിറിയക്ക് തോമസ്, സജി കൊട്ടാരം, റേഞ്ച് ഓഫീസർ ബി ആർ ജയൻ, ആർ വരദരാജൻ,ടി.പി അനില്‍ കുമാര്‍, ആര്‍ നന്ദകുമാര്‍ എന്നിവരും എംഎൽഎയോടൊപ്പം സ്ഥലം സന്ദർശിച്ചു.





























