റാന്നി: അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി നിവാസികൾക്ക് അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ ഓണസമ്മാനം. ഇവിടങ്ങളിലേക്ക് പുതുതായി നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം 11 ന് പട്ടിക ജാതി- പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവ്വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കുരുമ്പന്‍മൂഴി പാലത്തിന് 3.97കോടി രൂപയും അരയാഞ്ഞിലിമണ്‍ പാലത്തി 2.68 കോടിയുമാണ് എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. പമ്പാ നദിക്ക് കുറുകെയുള്ള ഉയരം കുറഞ്ഞ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേകളിൽ മഴക്കാലത്ത് മിക്കപ്പോഴും വെള്ളം കയറുകയും പ്രദേശവാസികൾ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നത് പതിവായിരുന്നു.
മൂന്നുവശങ്ങള്‍ വനത്താലും മറുവശം പമ്പാനദിയാലും ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാ മാര്‍ഗം കോസ് വേകളായിരുന്നു. അരയാഞ്ഞിലിമണ്ണില്‍ നാനൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക കാലത്ത് മറുകരയിലെത്താനാവാതെ ഒറ്റപ്പെട്ട് കിടക്കുന്നത്. നേരത്തെ വെള്ളം ഉയരുന്ന സാഹചര്യങ്ങളിൽ ഇവിടെ ഉണ്ടായിരുന്ന ഇരുമ്പുപാലമായിരുന്നു മറുകരയിൽ എത്താനുള്ള ഏക ആശ്രയം. 2018-ലെ പ്രളയത്തില്‍ ഈ പാലം ഒലിച്ചു പോയ ശേഷം ഇവരുടെ ദുരിതം വര്‍ധിച്ചു. വെള്ളപ്പൊക്ക സമയത്ത് രോഗികൾ ഉൾപ്പെടെയുള്ളവരെ മറുകരയിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തണമായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം ഈ ദുരിതം തുടരും. കോസ് വേയില്‍ നിന്ന് വെള്ളം ഇറങ്ങിയാല്‍ മാത്രമെ നടന്നോ വാഹനത്തിലോ മറുകരയിലെത്താനാവൂ.
കുരുമ്പന്‍മൂഴിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പെരുന്തേനരുവി ഡാം ഭാഗത്തേക്ക് വനത്തില്‍ കൂടിയുള്ള ചണ്ണ – കുരുമ്പൻ മൂഴി റോഡ് മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാര യോഗ്യമാക്കിയതോടെ അല്പം ചുറ്റിയാലും മറുകരയിലെത്താനാവും. എന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ വനത്തില്‍ കൂടിയുള്ള യാത്ര വന്യമൃഗ ശല്യമുള്ളതിനാല്‍ സുരക്ഷിതമയിരുന്നില്ല. സ്റ്റീല്‍ പാലങ്ങള്‍ നിര്‍മിക്കുന്നതോടെ ഈ നാടുകളുടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. ചെറിയ ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വീതിയിലുള്ള പാലങ്ങളാണ് നിര്‍മിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.






























