റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നാശനഷ്ടം ഉണ്ടാക്കിയ സ്വകാര്യ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ആവശ്യപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ പാതയില്‍ മന്ദിരം ജംഗ്ഷന് സമീപം റോഡിന്റെ മധ്യഭാഗം ഇടിഞ്ഞു താഴാൻ കാരണമാകുന്ന തരത്തിൽ അശാസ്ത്രീയമായി കേബിൾ സ്ഥാപിക്കൽ പ്രവർത്തി നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ചൂണ്ടിക്കാട്ടി കെഎസ്ടി പി ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ എന്നിവർക്ക് കത്ത് നൽകി. ഇന്ന് ഉച്ചയോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഇല്ലാതെ സ്വകാര്യ കമ്പനിയുടെ തൊഴിലാളികൾ കേബിൾ സ്ഥാപിക്കുന്നതിനായി പാതയുടെ വശത്തെ പ്രവർത്തികൾ നടത്തിയത്. ഇതിനിടെ ഉണ്ടായ അശ്രദ്ധ മൂലം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ തകർന്നു. തുടര്‍ന്ന് പാതയുടെ മധ്യഭാഗത്തേക്ക് വെള്ളം എത്തുകയും റോഡ് ഇടിഞ്ഞു താഴുകയുമായിരുന്നു.
ഗുരുതരമായ അനാസ്ഥയാണ് ബന്ധപ്പെട്ട സ്വകാര്യ കമ്പനിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതുമൂലം പാതക്കും പൈപ്പ് ലൈനും ഉണ്ടായ നാശനഷ്ടങ്ങൾ ബന്ധപ്പെട്ട കമ്പനിയിൽ നിന്നും ഈടാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. തുടർ പ്രവർത്തികൾ കെ എസ് ടി പി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ എന്നും അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. തടസ്സപ്പെട്ട കുടിവെള്ള വിതരണം അതിവേഗം പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപകട സാധ്യത ഉള്ളതിനാൽ തകർച്ചയുണ്ടായ സ്ഥലത്ത് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും പാത അതിവേഗം പൂർവസ്ഥിതിയിൽ ആക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.





























