കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്. ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിന് ഇടയിലും ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനം തുടരന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഗുണ്ടാവേട്ടയുടെ ഭാഗമായാണ് ആയങ്കിയെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നത്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് നിലവിൽ ആയങ്കിയുടെ യാത്ര.
കഴിഞ്ഞദിവസം ഇയാൾ തൃശ്ശൂരിൽ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടേക്കും തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് തിരച്ചിൽ നടത്തുന്ന സമയത്തുതന്നെ താൻ താൻ ഇന്നയിടത്ത് ഉണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാൾ അവകാശപ്പെടുകയും ചെയ്യുന്നത് പോലീസിന് നാണക്കേടാകുന്നു. ആയങ്കിയുടെ ഒളിവിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സുഹൃത്തുക്കളാണെന്ന നിഗമനത്തിലാണ് പോലീസ്. സ്വർണംപൊട്ടിക്കൽ കേസിലടക്കം പ്രതിചേർക്കപ്പെട്ട ആയങ്കിയ്ക്ക് സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും വലിയ ആരാധക സുഹൃദ് ബന്ധമുണ്ട്. ഒളിവിൽ പോകാൻ ഇത് സഹായകരമാകുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആറ് സുഹൃത്തുക്കളേയും ആയങ്കിയുടെ സഹോദരൻ അഖിലിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തെങ്കിലും ആയങ്കി എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല.സിസിടിവി പരിശോധിച്ചുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. പോകാൻ സാധ്യതയുള്ളിടങ്ങളിലെ സിസിടിവികളൊക്കെ അരിച്ചു പെറുക്കിയതിൽ നിന്നാണ് പാലിയേക്കര ടോൾ ബൂത്ത് കടക്കുന്ന ആയങ്കിയുടെ ദൃശ്യം ലഭിച്ചത്. എന്നാൽ വാഹനം മാറിമാറിക്കയറിയാണ് യാത്ര. ഇത് അന്വേഷണ സംഘത്തെ വട്ടംകറക്കുകയാണ്. ഒരേ വാഹനത്തിൽ അല്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങളുടെ തുടർച്ചയും ലഭിക്കാത്ത സാഹചര്യമുണ്ട്.





























