ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത നടപടിയെ ഇന്ത്യ അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ നരോവലിലെ സിറാജ് ഗ്രാമത്തിലെ ഹിന്ദുക്കളുടെ ആരാധനാലയമാണ് തകർത്തത്. ‘‘പാകിസ്ഥാനിലെ നരോവലിലെ സിറാജ് ഗ്രാമത്തിലെ ചരിത്രപ്രസിദ്ധമായ ഒരു ഹിന്ദു ക്ഷേത്രം തകർത്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കുന്നു. ന‌്യൂനപക്ഷങ്ങളുടെ നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയത്തിനു നേരെ നടന്ന നിന്ദ്യമായ നശീകരണ പ്രവൃത്തിയെ തങ്ങൾ അപലപിക്കുന്നു” – പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ വേഗത്തിലും സുതാര്യമായും അന്വേഷണം നടത്താനും ക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാനും പാകിസ്ഥാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ക്ഷേത്രം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലും പ്രതിഷേധം ഉയരുന്നുണ്ട്. ഓഗസ്റ്റ് 21 ന് ക്ഷേത്രം പൊളിച്ചുമാറ്റിയെന്നാണ് പാകിസ്ഥാനിലെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ മസിഹ മില്ലത്ത് പാർട്ടി (പിഎംഎംപി) പറയുന്നത്. എന്നാൽ മഴയിൽ ക്ഷേത്രം തകർന്നുവെന്നാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ പറയുന്നത്.































