ആലപ്പുഴ : കേരളത്തിൽ വ്യാപകമായി നടക്കുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി ഫൊക്കാനയുമായി സഹകരിച്ച് വൈക്കത്തു നടത്തിവന്ന നീന്തൽ പരിശീലന പദ്ധതി സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും അർത്തുങ്കൽ ബീച്ചിൽ അരങ്ങേറി. ക്യാമ്പിന്റെ ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കവിയും ഗാന രചയ്താവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി. മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പെരുമശ്ശേരി ക്ഷേത്രക്കുളത്തിൽ വൈക്കം നഗരസഭയുടെയും വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെയും ഡൽഹി വൈക്കം മലയാളി സംഗമത്തിന്റെയും പൂർണ സഹകരത്തോട് കൂടിയാണ് സ്വിം കേരള സ്വിം മൂന്നാം ഘട്ടം പൂർത്തിയാക്കിയത്.
വേമ്പനാട് കായലിൽ കൈകൾ ബന്ധിച്ചു പതിനൊന്നു കിലോമീറ്റർ നീന്തിക്കടന്ന 9 വയസ്സുകാരി സൂര്യഗായത്രിക്ക് ലഭ്യമായ വേൽഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ്, ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്,എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ മന്ത്രിയും വയലാർ ശരത്ചന്ത്ര വർമ്മയും ചേർന്ന് സമ്മാനിച്ചു. സൂര്യഗായത്രി ഭാവിയുടെ വാഗ്ധാനമാണെന്നും ഒളിമ്പിക്സ് മെഡൽ വരെ നേടാൻ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. തുടന്ന് മന്ത്രി പച്ചക്കൊടി വീശിയതോടെ കടലിലെ നീന്തൽ പരിശീലനത്തിന് തുടക്കംക്കുറിച്ചു. സാഹസിക നീന്തൽ താരം എസ് പി മുരളീധരന്റെ നേതൃത്വത്തിൽ ശക്തമയ തിരമാലയിലും കുട്ടികൾ കടലിൽ നീന്തി തുടിച്ചു.കടൽ തിരകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് നല്കിയത്.
കോസ്റ്റൽ പോലീസ് അർത്തുങ്കൽ യൂണിറ്റ് എസ് ഐ ജോസഫ്, കടൽ സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നല്കി. പോലീസ് സേനാംഗം തോമസ് റ്റി ജെ മൈൽസ്റ്റോൺ സൊസൈറ്റി സെക്രട്ടറി ഡോ. ആർ പൊന്നപ്പൻ, സ്വിം കേരള സ്വിം കോഡിനേറ്റർ ഷിഹാബ് കെ സൈനു, അർത്തുങ്കൽ ബീച്ച്ഫെസ്റ്റ് സൊസൈറ്റി രക്ഷാധികാരി ബാബു ആന്റണി, കമ്മറ്റി അംഗങ്ങളായ കെ കെ ഗോപിക്കുട്ടൻ, ബാബു തകഴി, രാഖി ആർ, അബ്‌ദുൾ കലാം ആസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





























