റാന്നി : പ്രളയാനന്തരം റാന്നിക്ക് ഉണ്ടായ പ്രശ്നങ്ങൾ എൽഡിഎഫ് നേതാക്കൾ റാന്നി തഹസീൽദാരുടെ ശ്രദ്ധയിൽപ്പെടുത്തി. താലൂക്ക് വികസന സമിതി കൂടാത്തതിനുള്ള പ്രതിഷേധവും ഇതോടൊപ്പം അറിയിച്ചു. പ്രളയാനന്തരം റാന്നിയിൽ സർക്കാർ തലത്തിൽ യാതൊരു ഏകോപനവും നടന്നിട്ടില്ല. വെള്ളം കയറിയ വീടുകളുടെ കണക്കെടുക്കാൻ റവന്യൂ അധികൃതർ തയ്യാറായിട്ടില്ല. അപേക്ഷാ ഫോം പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ എത്തിക്കാനാണ് പരാതിപ്പെടുമ്പോൾ പറയുന്ന മറുപടി. എന്നാൽ ഈ അപേക്ഷാഫോറങ്ങൾ എത്തിച്ചു നൽകാനും ഇവർ തയ്യാറായിട്ടില്ല. വെള്ളപ്പൊക്കത്തിൽ കിണറുകളിൽ മലിനജലം നിറഞ്ഞ് കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്ക് ഉള്ള വെള്ളം എടുക്കാനോ പറ്റാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
കിണറുകൾ വൃത്തിയാക്കാൻ റാന്നി പഞ്ചായത്ത് 2500 രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റൊരു പഞ്ചായത്തും ഇതിന് നടപടി സ്വീകരിച്ചിട്ടില്ല. അടിയന്തരമായി കിണറുകൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ വീടുകളിലും കടകളിലും വെള്ളം കയറി വൻതോതിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് രൂക്ഷഗന്ധം വമിക്കുകയാണ് ഇവ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇട്ടിയപ്പാറ ടൗണിലാണ് ആദ്യം വെള്ളം കയറിയത്. മാധ്യമങ്ങളുടെയും മറ്റു ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞതിനാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും ഇവിടെ മാത്രമായി കേന്ദ്രീകരിച്ചു. വെള്ളം കയറി മറ്റു ഭാഗങ്ങളിൽ അതിനാൽ യാതൊരു സഹായവും സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. വെള്ളം കയറി ഏറ്റവും നാശനഷ്ടം ഉണ്ടായിരിക്കുന്നത് കൃഷികൾക്കാണ്.
കൃഷി നാശം തിട്ടപ്പെടുത്താൻ നാറാണംമൂഴി പഞ്ചായത്തിൽ കൃഷി ഓഫീസർ ഇല്ലാത്ത കാര്യവും നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തി. പ്രളയത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും മതിയായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ നൽകുന്നതിൽ ആരോഗ്യ വകുപ്പും പരാജയപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും മറ്റു നടപടികളും എല്ലാം ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല വേദിയായിരുന്നു താലൂക്ക് വികസന സമിതി ഇതാണ് മാറ്റിവെച്ചിരിക്കുന്നത്. അടിയന്തരമായി താലൂക്ക് വികസന സമിതി വിളിച്ചു ചേർക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി പി.ആര്‍ പ്രസാദ് നേതാക്കളായ കോമളം അനിരുദ്ധൻ, എസ്.ഹരിദാസ് ,അഡ്വ.കെ.പി സുഭാഷ് കുമാർ, ജോർജ്ജ് എബ്രഹാം, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാർ, ബിനോയി കുര്യാക്കോസ്, നിസാം കുട്ടി, വാർഡ് മെമ്പർമാരായ അഡ്വ.ബ്ലസ്സൻ ജോർജ്ജ്, ആൻസി സനീഷ് എന്നിവർ സംസാരിച്ചു




























