പത്തനംതിട്ട : ജില്ലയിലെ പ്രളയബാധിത മേഖലയിൽ കഴിയുന്നവർക്ക് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എസ്.മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. പ്രളയത്തിന്‍റെ ഇരകളായ കുടുംബങ്ങൾക്കും വ്യാപാരികൾക്കും മതിയായ നഷ്ടപരിഹാരം നൽകണം. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഭരണകൂടം മുന്‍ഗണന നൽകണം. ഓരോ വർഷവും ആവർത്തിക്കുന്ന പ്രളയദുരന്തങ്ങളിൽ കോടികളുടെ നഷ്ടമാണ് നേരിടുന്നത്. നിലവിൽ ജില്ലയിൽ 158 ദുരിതാശ്വാസ ക്യാമ്പുകളിലായി 3313 കുടുംബങ്ങളിൽ നിന്നുള്ള 10683 പേരുണ്ട്. രണ്ടു വീടുകൾ പൂർണമായും 56 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ തോത് ഇനിയും ഉയരാനാണ് സാധ്യത. ദുരന്തങ്ങൾ ആവർത്തിക്കുന്നതല്ലാതെ ഇതിൽ നിന്നും കരകയറുന്നതിനുള്ള പ്രായോഗികമായ പദ്ധതികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. സ്ഥിരമായി വെള്ളം കയറുന്ന വീടുകളിൽ നിന്നും മാറി താമസിക്കാൻ തയ്യാറുള്ളവരെ മതിയായ നഷ്ടപരിഹാരത്തോടെ വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കണം. എസ്റ്റേറ്റുകളും പുറമ്പോക്ക് ഭൂമികളും ഏറ്റെടുത്ത് ടൗൺഷിപ്പുകൾ ആരംഭിക്കണം. പുഴകളില്‍ ജലനിരപ്പ് ഉയരുന്നതിന് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണല്‍ത്തിട്ടകള്‍ കാരണമാകുന്നത് പ്രത്യക്ഷത്തില്‍ വ്യക്തമാണ്.
മണൽവാരൽ പുനരാരംഭിക്കുന്നതിലൂടെ നദികളിലെ ഒഴുക്ക് സുഗമമാവുകയും ഒരു പരിധിവരെ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും കഴിയും. 2018 പ്രളയത്തിന് കാരണമായത് പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍തിട്ടകള്‍ ആണെന്ന് വിദഗ്ധ സമിതികളുടെ റിപോര്‍ട്ട് നിലനില്‍ക്കെ വീണ്ടും സമാന സാഹചര്യത്തിലേക്ക് നയിക്കുന്നതില്‍ നിന്ന് തടയിടാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നദികളുടെ ആഴവും വീതിയും വർദ്ധിപ്പിച്ച് അമിതമായ ജലപ്രവാഹത്തെ ഉൾക്കൊള്ളാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.




























