മല്ലപ്പള്ളി : മണിമലയാറിന്‍റെ പ്രധാന കൈവഴികളിൽ ഒന്നായ പനയമ്പാല തോടിന് സംരക്ഷണഭിത്തി കെട്ടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമായ മിസംപറമ്പ് നിവാസികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംരക്ഷണ ഭിത്തി ഇല്ലാത്തതു മൂലം കനത്ത മഴയിൽ തോടിന്‍റെ തിട്ട ഇടിയുകയും വെള്ളം വീട്ടിലേക്ക് കയറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കാൽനടയാത്രയ്ക്ക് പോലും യോഗ്യമായ വഴിയില്ല. തോടിന്‍റെ തിട്ടയിലൂടെ ഉണ്ടായിരുന്ന ചെറിയ വഴി പലയിടത്തും തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് വീണതുമൂലം ഇല്ലാതെയായി. ഇതുമൂലം പല വീടുകളുടെ മുറ്റത്തൂടെയാണ് ആളുകൾ റോഡിൽ എത്തുന്നത്.
കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ ആളുകൾ ചുമലിലേറ്റിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. മല്ലപ്പള്ളി കുന്നന്താനം ഗ്രാമപഞ്ചായത്തുകൾക്ക് നടുവിലൂടെ ഒഴുകുന്ന തോടിന്‍റെ ഒരു ഭാഗത്ത് കുന്നന്താനം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപേ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. ഇതേ മാതൃകയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ വശവും സംരക്ഷണഭിത്തി കെട്ടണമെന്നാണ് ആവശ്യം. കോട്ടയം ജില്ലയിൽ ഉത്ഭവിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മണിമലയാറുമായി ചേരുന്ന തോടാണ് ഇത്. കനത്ത മഴയിൽ തോട് കവിഞ്ഞാണ് പ്രദേശത്ത് വെള്ളം കയറുന്നത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഈ ആവശ്യം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.




























