മുംബൈ: രാജ്യത്തെ ഏറ്റവും കൂടുതൽ സംഭാവന ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക രേഖകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് പ്രതിവർഷം 18 കോടി രൂപയിലധികം നഷ്ടമുണ്ടാകുന്നുവെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്.) അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. കൂടാതെ, കാണിക്കപ്പണത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയ്ക്ക് നൽകിയ കത്തും അദ്ദേഹം പരസ്യമാക്കി.
ഇതിനിടെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട് ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എന്നാൽ, ക്രമക്കേടിന് പിന്നിൽ ശിവസേന (ഉദ്ധവ് വിഭാഗം) അനുകൂല ഭരണസമിതിയും ജീവനക്കാരുമാണെന്നാണ് ട്രസ്റ്റ് ചെയർമാന്റെ ആരോപണം. ശിവസേന (ഷിൻഡേ വിഭാഗം) നേതാവായ സദാ സർവാങ്കർ ആണ് നിലവിൽ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ. പ്രതിവർഷം 180 കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റിയ വിവാദം രാഷ്ട്രീയ തലത്തിലും ചർച്ചയായിരിക്കുകയാണ്.



























