കാബൂൾ : കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ ഭീകരവാദികൾ. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാൻ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടർന്ന് താലിബാൻ ഭീകരവാദികൾ കണ്ണീർ വാതകം പ്രയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. പ്രകടനത്തിൽ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാൻ മർദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നിൽക്കുന്ന റാബിയയുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി തുടർച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാൻ യുവതികൾ തെരുവിൽ ഇറങ്ങുന്നത്. യുവതികൾക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികൾ ആവശ്യപ്പെടുന്നത്.