കാബൂൾ : കാബൂൾ വിമാനത്താവളത്തിനു സമീപമുള്ള മുള്ളുവേലിക്കു മുകളിലൂടെ സ്വന്തം കുഞ്ഞിനെ യു.എസ്. സൈന്യത്തിനു എറിഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിന് പിന്നാലെ ജനങ്ങൾ പരിഭ്രാന്തരായി രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം.
ദിവസങ്ങൾക്കുശേഷം പിഞ്ചുകുഞ്ഞിനെക്കുറിച്ചുള്ള ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളെ തിരിച്ചേൽപ്പിച്ചതായി യു.എസ്. സേന സ്ഥിരീകരിച്ചു. രാജ്യം വിടുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കുടുംബാണ് കുഞ്ഞിനെ സൈനികർക്ക് എറിഞ്ഞു കൊടുത്തത്. കുഞ്ഞ് അച്ഛന്റെ അടുത്ത് എത്തിയതായി യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടു ചെയ്തു. കുഞ്ഞ് സുരക്ഷിതനായി ഇരിക്കുന്നതായും അവർ പറഞ്ഞു. കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ആവശ്യമായി വന്നുവെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. വിമാനത്താവളത്തിന് അടുത്തുള്ള നോർവീജിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് പിന്നീട് കുടുംബത്തോടൊപ്പം ചേർന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടിയെ കാബൂൾ വിമാനത്താവളത്തിനു സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയതായും വൈദ്യസംഘത്തിന്റെ പരിചരണം കൊടുത്തതായും യു.എസ്. സേന വക്താവ് മേജർ ജിം സ്റ്റെൻഗർ പ്രസ്താവനയിൽ അറിയിച്ചു. സേനയുടെ മികച്ച പ്രവർത്തനത്തിന്റെ ഉദാഹരണമാണിത്. ഒഴിപ്പിക്കൽ പ്രവർത്തിയുടെ ഭാഗമായുള്ള വിഷമം പിടിച്ച സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാനുള്ള അവരുടെ കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നത് . കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയത് സ്ഥിരീകരിച്ചശേഷം സ്റ്റെൻഗർ പറഞ്ഞു.
താലിബാനിൽനിന്നു രക്ഷനേടുന്നതായി അഫ്ഗാനിൽനിന്നുള്ള മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിനു ചുറ്റുമുള്ള മുള്ളുവേലിക്കപ്പുറത്തേക്ക് അവരെ എറിഞ്ഞു കൊടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12,700 പേരെയാണ് അഫ്ഗാനിൽനിന്ന് യു.എസ്. സൈന്യം ഒഴിപ്പിച്ചത്. അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരെയും തിരികെ എത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഉറപ്പു നൽകിയിരുന്നു. നിലവിൽ അഫ്ഗാനിസ്താനിൽനിന്ന് മറ്റുരാജ്യങ്ങളിലേക്കു പോകുന്നതിനുള്ള ഏക മാർഗം കാബൂൾ വിമാനത്താവളം മാത്രമാണ്.