തൃപ്രയാർ : ഈറോഡിൽ ദുരൂഹ സാഹചര്യത്തിൽ മകൾ മരിച്ചതിലെ വസ്തുത പുറത്തു കൊണ്ടുവരാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. വലപ്പാട് എട്ടാം വാർഡിൽ തറയിൽ കാർത്തികേയനാണ് മകൾ ശ്രുതിയുടെ (22) മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി നിവേദനം നൽകിയത്.
ബെംഗളൂരു സീ കോളേജിലെ ഒന്നാംവർഷ എൽ.എൽ.ബി. വിദ്യാർഥിനിയായിരുന്നു ശ്രുതി. ഓഗസ്റ്റ് 20-ന് നാട്ടിലെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ 17-ന് ഈറോഡ് സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് ജനറൽ ആശുപത്രിയിൽ ശ്രുതിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിളിച്ചു.
ശ്രുതിയുടെ അമ്മയും സമീപവാസികളും അവിടെയെത്തിയപ്പോഴാണ് മരിച്ചത് അറിയുന്നത്. ശ്രുതിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് ഇവരോട് പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കാർത്തികേയൻ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന കാർത്തികേയൻ മകൾ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.