ഗുവഹാട്ടി : സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ അസമിൽ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകൾ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിലും ലൈക്കുകൾ നൽകുന്നതിലും ജനങ്ങൾ ശ്രദ്ധപുലർത്തണമെന്ന് അസം സ്പെഷ്യൽ ഡി.ജി.പി. ജി.പി. സിങ് ശനിയാഴ്ച ട്വീറ്റുചെയ്തു. കംരുപ്, ധുബ്രി, ബാർപെട്ട ജില്ലകളിൽനിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാർ, ഹെയ്ലകണ്ടി, സൗത്ത് സൽമാര, ഹോജായ്, ഗോൾപാര ജില്ലകളിൽനിന്ന് ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയാണെന്ന് പോലീസ് അറിയിച്ചു.