ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയിൽ. സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഏഴ് വർഷം പിന്നിട്ടിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്നാണ് നാഷണൽ കോൺഫറൻസ്, പിഡിപി, അപ്നി പാർട്ടി തുടങ്ങിയ കക്ഷികളുടെ പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതിയിലെ ഉറപ്പ് കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് പ്രധാന വിമർശനം.
ഇതിന്റെ പശ്ചാത്തലത്തിൽ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയുടെ സഹകരണത്തോടെ പാർലമെന്റ് വളപ്പിൽ ഇന്ന് പ്രതിഷേധം നടക്കും. അതേസമയം, കശ്മീർ താഴ്വരയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കാനാണ് പിഡിപിയുടെ തീരുമാനം. എന്നാൽ ഇവയുടെ പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നൽകാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ താഴ്വരയിലുടനീളം സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്.



























