തൃശൂര്‍ : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിനെ ഒന്നര മാസത്തിനുശേഷം പോലീസ് പിടികൂടി. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ.
പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതാണ് ആസിഫ്. ഇയാള്‍ ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു.
തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് നൂര്‍ദിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊലയ്ക്കു ശേഷം ഇയാൾ ബാഗ് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ചികിത്സയിലിരിക്കെ പിറ്റേന്നാണു ഹഷിത മരിച്ചത്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്ന് പോലീസ് പറഞ്ഞു.





























