ഗാസാസിറ്റി: ഗാസയില്‍ ഹമാസും ഇസ്രയേലും തുടരുന്ന യുദ്ധം അരക്കൊല്ലം പിന്നിട്ടിട്ടും രക്തച്ചൊരിച്ചിലിന് അയവില്ല. ഒക്ടോബര്‍ ഏഴിനാരംഭിച്ച യുദ്ധത്തില്‍ മരണം 33,175 ആയി. ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും ആറുമാസത്തെ യുദ്ധം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. മധ്യസ്ഥചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധമാണ്. എന്നാൽ, ആര്‍ക്കുമുന്നിലും കീഴടങ്ങില്ല.
വേദനിപ്പിക്കാന്‍ ശ്രമിച്ചവരെ ഞങ്ങള്‍ വേദനിപ്പിക്കും. ഇസ്രയേലിനുമേല്‍ അന്താരാഷ്ട്രസമൂഹം സമ്മര്‍ദംചെലുത്തുന്നത് ഹമാസിന് വളമാകും. പകരം അവർ ഹമാസിനെയാണ് സമ്മർദത്തിലാക്കേണ്ടത്. അത് ബന്ദിമോചനത്തിനു വഴിവെക്കു നെതന്യാഹു പറഞ്ഞു. സന്നദ്ധസേവകരെ സൈന്യം ബോംബിട്ടുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുനേരേ അമർഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പ്രതികരണം. അനുകൂലസംഘങ്ങളെ ഉപയോഗിച്ച് ഇസ്രയേലിനുനേരേ പല ആക്രമണങ്ങളും നടത്തുന്നത് ഇറാനാണെന്നും ആരോപിച്ചു.






























