ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കേ സഖ്യ വിപുലീകരണ ചർച്ചകൾ സജീവമാക്കി ബിജെപി. ആർഎൽഡിക്ക് പിന്നാലെ ആന്ധ്രപ്രദേശിലെ ടിഡിപിയും വൈകാതെ എൻഡിഎ പാളയത്തിലെത്തിയേക്കും. എന്നാൽ ശിരോമണി അകാലിദളുമായി ബിജെപി നടത്തിയ ചർച്ചകൾ വിജയിച്ചില്ല എന്നാണ് റിപ്പോടുകൾ.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വൻ വിജയത്തിന് പിന്നാലെ ഊർജിതമാക്കിയ സഖ്യവിപുലീകരണ ചർച്ചകളാണ് അവസാന ഘട്ടത്തിലേക്കെത്തുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ സഖ്യത്തിൽ നിന്നടക്കം പരമാവധി പാർട്ടികളെ ഒപ്പം കൂട്ടി പ്രതിപക്ഷ ഐക്യം ദുർബലമെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം.
പടിഞ്ഞാറൻ യുപിയിൽ നിർണായക സ്വാധീനമുള്ള ആർഎൽഡിയെയും, നിതീഷ് കുമാറിന്‍റെ ജെഡിയുവിനെയും അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ബിജെപി റാഞ്ചിയത്. എല്ലാ ഇന്ത്യ സഖ്യ യോഗത്തിലും പങ്കെടുത്ത ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി ഇന്നലെ കോൺഗ്രസ് പ്രത്യശാസ്ത്ര തകർച്ചയിലാണെന്ന് പരസ്യമായി പറഞ്ഞു. ആർഎൽഡി സ്ഥാപകൻ ചൗധരി ചരൺ സിംഗിന് ഭാരത രത്നയടക്കം പ്രഖ്യാപിച്ചത് ജാട്ട് വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ്. ടിഡിപി നേതാവ് ചന്ദ്രബാബുനായിഡുവുമായി ബുധനാഴ്ച അമിത് ഷാ ദില്ലിയിൽ ചർച്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്ത ആന്ധ്രപ്രദേശിൽ പവൻ കല്യാണിന്‍റെ ജനസേനയും ടിഡിപിക്കൊപ്പമാണ്. പഞ്ചാബിൽ ശിരോമണി അകാലിദൾ കാർഷിക നിയമം നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് 2020ൽ മുന്നണി വിട്ടത്. നിയമം പിന്നീട് പിന്‍വലിച്ചു.
അകാലിദളിനെ തിരിച്ച് മുന്നണിയിലെത്തിക്കാൻ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ഇന്നലെ അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. ശിരോമണി അകാലിദൾ സഖ്യത്തിലേക്ക് തിരിച്ചെത്തുന്നതിനോട് പഞ്ചാബ് ബിജെപി ഘടകത്തിനും യോജിപ്പാണ്. എന്നാൽ ചർച്ചകൾ വിജയിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് ഇന്ന് വരുന്നത്. തമിഴ്നാട്ടിൽ മുന്നണിവിട്ട എഐഎഡിഎംകെയെ തിരിച്ചെത്തിക്കാൻ നീക്കം സജീവമാണ്. എഐഎഡിഎംകെയ്ക്കായി വാതിൽ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. ബദൽ മുന്നണി രൂപീകരിക്കാനുള്ള എഐഡിഎംകെയുടെ നീക്കങ്ങൾ ഫലം കണ്ടതുമില്ല. എഐഡിഎംകെ തിരിച്ചെത്തില്ലെന്ന് ഉറപ്പായാൽ ഒ പനീർ ശെൽവത്തെയും ടിടിവി ദിനകരനെയും ഒപ്പം കൂട്ടാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.