പത്തനംതിട്ട: തിരുവല്ലയിലെ പിട്ടാപ്പള്ളില്‍ ഏജന്‍സീസ് പുതിയ ടി.വിയോ അല്ലെങ്കില്‍ 81500 രൂപയോ നല്‍കണമെന്ന് ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. തോണിപ്പുഴ കുറിയന്നൂർ പുത്തേത്തുവീട്ടിൽ പി.സി മാത്യു നല്‍കിയ പരാതിയിലാണ് കോടതി വിധി. തിരുവല്ല പിട്ടാപ്പിളളിൽ ഏജൻസീസ് മാനേജരെ ഒന്നാം പ്രതിയായും സാംസംഗ് ഇൻഡ്യാ ഇലക്ട്രോണിക്‌സ് കമ്പനി രണ്ടാം പ്രതിയായും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്‌ത കേസിലാണ് വിധി. ഹർജിക്കാരന് പുതിയ ടി.വി നൽകുകയോ അല്ലെങ്കിൽ ടി.വിയുടെ വിലയായി 66,500 രൂപയും നഷ്ടപരി ഹാരമായി 10,000 രൂപയും 5,000 രൂപാ കോടതി ചിലവും ചേർത്ത് 81,500 രൂപാ പി.സി മാത്യുവിന് ഒന്നും രണ്ടും പ്രതികൾ ചേർന്ന് നൽകണമെന്നാണ് കോടതി ഉത്തരവ്.
പി.സി മാത്യു 2021 സെപ്റ്റംബര്‍ 12ന് 66,500 രൂപാ നൽകി തിരുവല്ല പിട്ടാപ്പിളളിൽ ഏജൻസീസ് കടയിൽ നിന്നും സാംസങ്ങ് കമ്പനിയുടെ ടി.വി വാങ്ങിയിരുന്നു. 10 മാസം കഴിഞ്ഞപ്പോൾ ടി.വി കേടായി. കടക്കാരനും കമ്പനിയും ടി.വി നന്നാക്കി കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നന്നാക്കി കൊടുക്കാത്തതു കൊണ്ടാണ് ഇവരെ പ്രതികളാക്കി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഹർജിക്കാരൻ പരാതി നൽകിയത്. പരാതി സ്വീകരിച്ച കമ്മീഷൻ, ഇരു കൂട്ടർക്കും നോട്ടീസ് അയക്കുകയും രണ്ടുകൂട്ടർക്കും അവരുടെ ഭാഗം തെളിവുകൾ വിചാരണ മദ്ധ്യേ കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
എന്നാൽ ടി.വി വാറണ്ടി സമയത്തുതന്നെ കേടായിട്ടും നന്നാക്കികൊടുക്കാത്തത് എതിർകക്ഷികളുടെ പിഴവാണെന്ന് കമ്മീഷൻ കണ്ടെത്തുകയും പഴയ ടി.വിക്കു പകരം അതേ കമ്പനിയുടെ തന്നെ പുതിയ ടി.വി കൊടുക്കണമെന്നും ടി.വി മാറികൊടുക്കുന്നില്ലായെങ്കിൽ ഒരു മാസത്തിനകം 81,500 രൂപാ നഷ്ടപരിഹാരമായി ഇരുകക്ഷികളും ചേർന്ന് ഹർജിക്കാരന് നൽകണമെന്നും കമ്മീഷൻ വിധിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.





























