ന്യൂഡൽഹി : അഗ്നിവീർ പദ്ധതി പ്രകാരം നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ ശേഷം സായുധസേനയിൽ നിലനിർത്താവുന്ന അഗ്നിവീർ സൈനികരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി സൈന്യം. നിലവിൽ നാല് വർഷത്തെ സേവന കാലാവധിക്ക് ശേഷം 25 ശതമാനം അഗ്നിവീറുകളെ സ്ഥിരപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മാറ്റം ഉണ്ടായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023ന്റെ ആദ്യ ബാച്ച് ഈ വർഷം അവസാനത്തോടെ സേവന കാലാവധി പൂർത്തിയാക്കും. ഇതിന് മുന്നോടിയായാണ് സൈന്യത്തിന്റെ നീക്കം. നാവിക സേന 75 ശതമാനത്തോളം അഗ്നിവീറുകളെ നിലനിർത്തിയേക്കുമെന്നാണ് വിവരം. കരസേനയും വ്യോമസേനയും 50 ശതമാനം വീതം പേരെയും നിലനിർത്താനുള്ള സാധ്യതളും ഉണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ ഓപ്പറേഷനുകളിൽ പങ്കെടുത്ത് പരിചയസമ്പന്നരായ പുതിയ സാങ്കേതികവിദ്യകളും ആയുധങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരുമായ സൈനികരുടെ നീണ്ടനിര രാജ്യത്തിന് ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സേനാ വിഭാഗങ്ങളും ഡിപ്പാർട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സും (ഡിഎംഎ) തമ്മിൽ ചർച്ച നടത്തിയേക്കുമെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ പേരെ നിലനിർത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു നിർദേശം ഡിഎംഎയുടെ മുമ്പിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് പുനർമൂല്യനിർണ്ണയത്തിനായി തിരിച്ചയക്കുകയായിരുന്നു.
കഴിഞ്ഞ പരിശീലന വർഷത്തിൽ കരസേനയിൽ മാത്രം വിവിധ റെജിമെന്റൽ സെന്ററുകളിലായി ഏകദേശം 70,000 അഗ്നിവീർ സൈനികർ പരിശീലനം നേടിയതായാണ് റിപ്പോർട്ട്. അടുത്ത പരിശീലന വർഷത്തിൽ, കരസേനയിൽ അഗ്നിവീരന്മാരുടെ റിക്രൂട്ട്മെന്റ് വർധിപ്പിക്കുന്നതിനായി ഏകദേശം 90,000 ഒഴിവുകൾ വിജ്ഞാപനം ചെയ്തേക്കുമെന്നാണ് വിവരം.






























