ന്യൂഡല്‍ഹി : ‘അഗ്നിപഥ്’എന്ന പുതിയ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമാളുമ്പോൾ ഇനിയെന്ത് വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉന്നതതലയോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയർ സ്റ്റാഫ് വി.ആർ ചൗധരി, ചീഫ് അഡ്മിറൽ ആർ.ഹരികുമാർ എന്നിവെർ അടക്കം പങ്കെടുക്കുന്ന ഉന്നതതലയോഗത്തിൽ പ്രതിഷേധങ്ങൾക്കിടെ റിക്രൂട്ട്മെന്റ് നടപടികൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യം ചർച്ച ചെയ്യും. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയിൽ നിന്ന് നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന അഗ്നിവീർ അംഗങ്ങൾക്ക് പിന്നീട് അർദ്ധസൈനികവിഭാഗങ്ങളിലടക്കം സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രതിഷേധം തണുപ്പിക്കുന്ന മട്ടില്ല.
സേനാമേധാവിമാർ ഈ പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. നിലവിൽ മൂന്ന് സേനകളിലെയും ശരാശരി പ്രായം 32 വയസ്സാണ്. ഇത് കുറച്ച് 24 മുതൽ 26 വയസ്സ് വരെ ശരാശരി പ്രായമാക്കി കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാൽ നാല് വർഷം സൈനികസേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ പിന്നെ എന്ത് ചെയ്യുമെന്ന ചോദ്യമാണുയരുന്നത്. ആദ്യം 17 മുതൽ 21 വയസ്സ് വരെയുള്ളവർക്ക് സൈനികസേവനത്തിനായി അപേക്ഷിക്കാമെന്ന വിജ്ഞാപനമാണ് പുറത്തിറങ്ങിയതെങ്കിലും പ്രതിഷേധം തുടങ്ങിയതോടെ പ്രായപരിധി 23 വയസ്സാക്കി ഉയർത്തി.
ഈ വർഷം 46,000 തൊഴിലവസരങ്ങളാണ് മൂന്ന് സേനകളിലുമായി അഗ്നിപഥ് പദ്ധതി വഴി ഒരുക്കുക. അപ്പോഴും 2018-19 വർഷത്തിൽ കരസേനയിലേക്ക് മാത്രം എൺപതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സമരക്കാർ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. ഉത്തരേന്ത്യൻ ബെൽറ്റിൽ, പ്രത്യേകിച്ച് ബിഹാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് രാജ്യമെമ്പാടും പടരുകയാണ്. ഇത് തണുപ്പിക്കാനായി, പ്രത്യേകസംവരണമുൾപ്പടെയുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് പുറത്തിറക്കിയത്.