ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തം നടന്ന് പത്ത് മാസം പിന്നിട്ടിട്ടും അപകടത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഇരകളുടെ കുടുംബങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങളും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഉടൻ പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ വൈകുന്നത് നീതി നിഷേധമാണെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. നിലവിൽ അപകടകാരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തത് ഇൻഷുറൻസ് ക്ലെയിമുകൾ ഉൾപ്പെടെയുള്ള നടപടികളെയും ബാധിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അന്വേഷണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബങ്ങൾ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഇതിലൂടെ അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. 2025 ജൂൺ 12-നാണ് വിമാനം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിൽ വിമാനം തകർന്നുവീണത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്ന് കത്തിയമരുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.





























