തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എ.ഐ ബോട്ടുകളെയും പി.ആർ ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുകൂലമായി കൃത്രിമ തരംഗം സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ഒരേ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും ഹാഷ്‌ടാഗുകളും വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം പ്രത്യക്ഷപ്പെടുന്നതാണ് ഇത്തരം സംശയങ്ങൾക്ക് അടിസ്ഥാനം. കോൺഗ്രസ് പ്രവർത്തകർക്കിടയിലെ യഥാർത്ഥ വികാരം മറച്ചുവെച്ച് സതീശനെ ‘മുഖ്യമന്ത്രി മുഖമായി’ ഉയർത്തിക്കാട്ടാനുള്ള സംഘടിത നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിരവധി അക്കൗണ്ടുകൾ ഒരേ ഭാഷയും ചിത്രങ്ങളും ഉപയോഗിച്ച് ഒരേസമയം പ്രചാരണം നടത്തുന്നത് ഈ നീക്കത്തിന് പിന്നിൽ ഒരു പ്രൊഫഷണൽ പിആർ ഏജൻസിയുടെ ഇടപെടലുണ്ടെന്ന ആരോപണത്തിന് ബലമേകുന്നു.
പാർട്ടിക്കുള്ളിലെ മറ്റ് നേതാക്കൾക്കുള്ള സ്വീകാര്യതയെ പ്രതിരോധിക്കാനും സോഷ്യൽ മീഡിയ വഴി ഒരു ‘ഡിജിറ്റൽ ഇമേജ്’ കെട്ടിപ്പടുക്കാനുമുള്ള ശ്രമമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കൃത്രിമ പ്രചാരണങ്ങൾ രാഷ്ട്രീയ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും യഥാർത്ഥ ജനപിന്തുണ തെളിയേണ്ടത് തിരഞ്ഞെടുപ്പുകളിലൂടെയാണെന്നും രാഷ്ട്രീയ വൃത്തങ്ങൾ പ്രതികരിച്ചു.





























