ചെന്നൈ : തമിഴ്നാട്ടിൽ എഐഎഡിഎംകെ പിളർന്നു. എടപ്പാടി കെ പളനിസാമിയെ നിയമസഭ കക്ഷി നേതാവായി പിന്തുണച്ച് നിയമസഭാ സെക്രട്ടറിയ്ക്കും പ്രോടേം സ്പീക്കർക്കും കത്ത് നൽകി 17 എം.എൽ.എമാർ. 30 പേർ എസ്പി വേലുമണിയെ പിന്തുണച്ച് കത്തയച്ചു. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 30 പേർ ടിവികെയ്ക്ക് പിന്തുണ നൽകും. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ സി വി ഷൺമുഖവും എസ് പി വേലുമണിയും സമാന്തരമായി എം.എൽ.എമാരുടെ മറ്റൊരു യോഗം സംഘടിപ്പിച്ചിരുന്നു.
വിമത വിഭാഗം വിളിച്ച യോഗത്തിൽ ഭൂരിഭാഗം എം.എൽ.എമാരും ജില്ലാ സെക്രട്ടറിമാരും പങ്കെടുത്തതായാണ് വിവരം. ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെയാണ് ഈ യോഗങ്ങൾ നടന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും വിമത യോഗത്തിൽ ചർച്ചകൾ നടന്നതെന്നാണ് വിവരം.






























