പത്തനംതിട്ട: പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടാവുകയും വില വർധിക്കുകയും ചെയ്തപ്പോൾ നാട്ടിൽ അരക്ഷിതാവസ്ഥ പടർന്നു പിടിച്ചെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. പാചകവാതക ക്ഷാമത്തിനും വിലവർദ്ധനവിനുമെതിരെ ഐഎൻടിയുസി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലത്തിന് സമാനമാണ് നാട്ടിലെ അന്തരീക്ഷം. വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന തൊഴിലാളികളും വിദ്യാർത്ഥികളും മധ്യ വർഗ്ഗവും താഴ്ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ആഹാര സാധനങ്ങളുടെ വിലവർധനയാണ് കാരണം. ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടു പോയി. ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും നടത്തി വന്നവർ ആ തൊഴിൽ താത്ക്കാലികമായി നിർത്തിവെച്ചു. തട്ടുകടകളും ലഘു ഭക്ഷണ കച്ചവടക്കാരും വിഷമവൃത്തത്തിലായി.
ബഡ്ജറ്റ് താളം തെറ്റിയതോടെ വിദ്യാർഥികൾ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതായി വാർത്തകൾ വരുന്നു. യുദ്ധകാലത്ത് മാത്രമാണ് ജനങ്ങൾ ഇതുപോലെ മുണ്ടു മുറുക്കിയുടുത്ത് ജീവിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ .ഡി ജോൺ അധ്യക്ഷത വഹിച്ചു. യു.റ്റി.യു.സി അഖിലേന്ത്യ സെക്രട്ടറി തോമസ് ജോസഫ്, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ പി കെ ഗോപി, തോട്ടുവാ മുരളി, പി കെ ഇഖ്ബാൽ, ജെസ്സി അലക്സ്, സുരേഷ് കുഴിവേലിൽ, രഞ്ജി പതാലിൽ, ജി ശ്രീകാന്ത്, അജിത്ത് മണ്ണിൽ, ജി. ശ്രീകുമാർ, സജി തോട്ടത്തിമല, എ . ഫാറൂക്ക്, വിനീത് പുറമറ്റം, നാസർ തോണ്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.






























