തിരുവനന്തപുരം : കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുകയാണ്. അതേ സമയം നാളെ നടക്കുന്ന കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എഐസിസി നിരീക്ഷകരായ മുകൾവാസ്നികും അജയ് മാക്കനും തലസ്ഥാനത്ത് എത്തി. നാളെ രാവിലെ 10:30 ന് കെപിസിസി ആസ്ഥാനത്താണ് പാർലമെന്ററി പാർട്ടി യോഗം നടക്കുക. മുഴുവൻ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. മുഖ്യമന്ത്രി രമേശ് ചെന്നിത്തലയോ വി ഡി സതീശനോ കെസി വേണുഗോപാലോ എന്നതിൽ ഇപ്പോഴും തീരുമാനത്തിൽ എത്തിയില്ല കോൺഗ്രസ് നേതൃത്വം. നൂറിലധികം സീറ്റ് ലഭിച്ചപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെയാണ് നേതൃത്വം നട്ടം തിരിയുന്നത്. ഒടുവിൽ എഐസിസി നിരീക്ഷകരെ ഇറക്കി ഹൈക്കമാൻഡ് ഒരു തീരുമാനത്തിലെത്താൻ പോവുകയാണ്.
നാളെ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എഐസിസി നിരീക്ഷകരായ മുകൾ വാസ്നിക്കും അജയ് മാക്കനും വൈകീട്ട് 6 55 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇരുവരെയും സ്വീകരിക്കാൻ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും ഉണ്ടായിരുന്നു. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്ന് അജയ് മാക്കനും, ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകൾ വാസ്നിക്കും പ്രതികരിച്ചു. എം.എൽ.എമാരുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യമെങ്കിലും, കെപിസിസി മുൻ അധ്യക്ഷൻമാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും തേടും. വിമാനത്താവളത്തിൽ നിന്നിറങ്ങിയ എഐസിസി നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി എ കെ ആന്റണിയെ സന്ദർശിച്ചു.






























