തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകളിലേക്ക് എഐസിസി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ ഇന്ന് വൈകുന്നേരം ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. ഇന്ന് വൈകുന്നേരം 4:30-ന് മുസ്ലിം ലീഗ് നേതാക്കളുമായി തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുൾപ്പെടെയുള്ള എഐസിസി നിരീക്ഷകരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. രാവിലെ 10:30-ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം, എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അഭിപ്രായം തേടും.
ഇതിന് ശേഷമായിരിക്കും ഘടകകക്ഷികളുമായുള്ള നിർണ്ണായക ചർച്ചകൾ നടക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. എംഎൽഎമാരുടെ പിന്തുണ മാത്രം നോക്കുകയാണെങ്കിൽ കെ.സി. വേണുഗോപാലിനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഘടകകക്ഷികളുടെ അഭിപ്രായം തേടണമെന്ന വി.ഡി. സതീശൻ പക്ഷത്തിന്റെ ആവശ്യം എഐസിസി അംഗീകരിക്കുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്.






























