ബെംഗളൂരു : നഴ്സിങ് വിദ്യാർത്ഥിയായ ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ സന്ദീപ് പാണ്ഡെക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഹോസ്റ്റൽ വാർഡൻ കൂടിയായ സന്ദീപ് പാണ്ഡെ വിദ്യാർത്ഥികളെ ഇരുമ്പ് വടി കൊണ്ട് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സഹപാഠികൾ പുറത്തുവിട്ടിരിക്കുന്നത്. ഹോസ്റ്റലിലെ ആൺകുട്ടികളെ ഇയാൾ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യന്റെ മരണത്തിന് പിന്നാലെ അധ്യാപകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാനസികമായ പീഡനങ്ങൾക്ക് പുറമെ ആദിത്യൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന തരത്തിൽ സന്ദീപ് പാണ്ഡെ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ കുടുംബത്തിന് അയച്ച സന്ദേശങ്ങളും ഇയാളുടെ ക്രൂരതകൾ ശരിവെക്കുന്നവയാണ്.
സന്ദീപ് പാണ്ഡെയുടെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സ്വദേശിയായ വിദ്യാർത്ഥി ഉൾപ്പെടെ 19 പേരാണ് ഈ കോളേജിൽ നിന്നും പഠനം നിർത്തി പോയത് എന്നും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ആദിത്യനെയും മറ്റ് സഹപാഠികളെയും ഇയാൾ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താൻ ഇയാൾ ഇരുമ്പ് വടികൾ ഉപയോഗിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.






























