തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മെയ് 12-നകം നടന്നേക്കുമെന്ന് സൂചനകൾ. പുതിയ മുഖ്യമന്ത്രി അത് കെ.സി. വേണുഗോപാലോ, വി.ഡി. സതീശനോ, രമേശ് ചെന്നിത്തലയോ ആയാലും 12-ാം തീയതിക്ക് മുൻപായി സത്യപ്രതിജ്ഞ നടത്തണമെന്നതാണ് ഹൈക്കമാൻഡ് നിലപാട്. സത്യപ്രതിജ്ഞാ ചടങ്ങുകൾ രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് നിലവിലെ ആലോചന. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഘടകകക്ഷികളിലെ പ്രധാന നേതാക്കളും മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് (ജോസഫ്) തുടങ്ങിയ കക്ഷികളുടെ പാർലമെന്ററി പാർട്ടി ലീഡർമാരും ഇതിൽ ഉൾപ്പെടും. കോൺഗ്രസിലെ മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക.
മന്ത്രിസ്ഥാനത്തേക്ക് നേതാക്കൾ നൽകുന്ന ശുപാർശകൾ ഇത്തവണ ഹൈക്കമാൻഡ് അംഗീകരിക്കില്ല. പ്രവർത്തനമികവും സാമുദായിക സമവാക്യങ്ങളും മാത്രമായിരിക്കും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മന്ത്രിമാരെ നിശ്ചയിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ കർശന നിലപാട്.






























