തിരുവല്ല : തിരുവല്ല തിരുമൂലപുരത്ത് നേരത്തെ പൂട്ടിയ ബിവറേജ് ഔട്ട്‌ലെറ്റ് വീണ്ടും തുറക്കാനുള്ള അധികൃതരുടെ ശ്രമം നിയുക്ത എം.എൽ.എയുടെ നേതൃത്വത്തിൽ ജനങ്ങൾ തടഞ്ഞു. നിയുക്ത എം.എൽ.എ വർഗീസ് മാമന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഔട്ട്‌ലെറ്റിലേക്ക് എത്തിച്ച മദ്യം തിരികെ ഗോഡൗണിലേക്ക് തന്നെ മടക്കിക്കൊണ്ടുപോയി. സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നതും എം.സി റോഡിന് അരികിലുമായ തിരുമൂലപുരത്ത് മദ്യശാല തുടങ്ങുന്നതിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. കഴിഞ്ഞ മാർച്ചിൽ പുളിക്കീഴ് ഹൗസിംഗ് ബോർഡിന്റെ റെവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് തിരുമൂലപുരത്തേക്ക് മാറ്റിയപ്പോൾ തന്നെ ജനങ്ങൾ സംഘടിക്കുകയും ആദ്യദിനം തന്നെ അത് അടപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തിരുമൂലപുരത്ത് ഈ ഔട്ട്‌ലെറ്റ് തുടങ്ങില്ലെന്ന് തീരുമാനിച്ചിരുന്നതായി എം.എൽ.എ വ്യക്തമാക്കി. ഈ തീരുമാനത്തിന് വിരുദ്ധമായി ഇന്നലെ വീണ്ടും ഔട്ട്‌ലെറ്റിലേക്ക് മദ്യം എത്തിക്കാൻ ശ്രമിച്ചതാണ് സംഘർഷഭരിതമായ സാഹചര്യമുണ്ടാക്കിയത്. വിവരമറിഞ്ഞ നിയുക്ത എം.എൽ.എയും നഗരസഭാ അധ്യക്ഷ ശ്രീലേഖയും സ്ഥലത്തെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധം ശക്തമായതോടെ ഇറക്കിവെച്ച മദ്യക്കുപ്പികൾ പുളിക്കീഴിലെ ബിവറേജ് ഗോഡൗണിലേക്ക് തന്നെ തിരികെ കൊണ്ടുപോകാൻ അധികൃതർ നിർബന്ധിതരായി.






























