കോഴിക്കോട്: മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി ഡി സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു എന്നതിന്റെ തെളിവാണ് യുഡിഎഫിന്‍റെ വലിയ വിജയം. ഇനി അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. 102സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പ്രതികരിച്ചു.
മന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തർക്കത്തിന് ലീഗ് ഇല്ലെന്നും കെഎം ഷാജി വ്യക്തമാക്കി. സ്റ്റാറ്റസ്കോ നിലനിർത്തുക എന്നതാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു ഡിമാൻഡ് ലീഗ് ഉന്നയിക്കില്ല, ഈ ഗംഭീര വിജയത്തിന്റെ മറവിൽ ഒരു പുതിയ ഡിമാൻഡും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു. എസ്എൻഡിപി നേതാവ് വെള്ളാപ്പപ്പള്ളി നടേശന്‍റെ വിമർശനം യുഡിഎഫിന് ഗുണകരമായി. സമൂഹത്തെ ബാധിക്കുന്ന, മനുഷ്യനെ ബാധിക്കുന്ന ഏതു വിഷയമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിട്ടുള്ളത്. ലീഗ് ജനങ്ങളുടെ കൂടെ നിന്നപ്പോൾ ജനം ഒന്നിച്ചു ലീഗിന്റെ കൂടെ നിന്നുവെന്നും ഷാജി പറഞ്ഞു.






























