തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. കേരളത്തിൽ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടമായത് പിണറായി വിരുദ്ധ വികാരമാണെന്നും, അദ്ദേഹത്തിന്റെ ശൈലി തോൽവിയുടെ ആക്കം കൂട്ടിയെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. ഭരണവിരുദ്ധ വികാരത്തിനൊപ്പം കേരളത്തിൽ ശക്തമായ ഒരു ‘ആന്റി പിണറായി വേവ്’ ഉണ്ടായതായി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ചില പ്രയോഗങ്ങളും രീതികളും ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. “വീട്ടിൽ പോയി ചോദിക്കൂ”, “ഡാഷ് മോനെ” തുടങ്ങിയ പ്രയോഗങ്ങൾ തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. ഒരു ഭരണമാറ്റം അനിവാര്യമാണെന്ന നിലപാടാണ് ചില നേതാക്കൾ പങ്കുവെച്ചത്. അതേസമയം, ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായി വിജയനെതിരെ അത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അധികാരം സിപിഎമ്മിനാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.






























