ന്യൂഡല്‍ഹി : സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാന്‍ അനുകൂല നിലപാടുമായി കേന്ദ്രം. എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തു. കേരളത്തിന്റെ നീണ്ടകാല ആവശ്യമായിരുന്നു ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്നുള്ളത്. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകും. കെ.മുരളീധരന്‍ എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ഇതില്‍ ഏത് വേണമെന്ന് കേന്ദ്രത്തിന് പരിശോധിച്ച് തീരുമാനം എടുക്കാവുന്നതാണ്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികളിലേക്ക് കടക്കാനാകും. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്. നേരത്തെ, രാജ്യത്തെ 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു.