പത്തനംതിട്ട : അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തിയ പ്രവാസികൾക്ക് മടങ്ങി ഗൾഫ് ഉൾപ്പെടെ വിദേശങ്ങളിൽ എത്തിച്ചേരുന്നതിന് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ച് വിമാനക്കമ്പനികൾ ഈടാക്കുന്ന വർദ്ധിച്ച നിരക്കിലുള്ള വിമാന യാത്രാ നിരക്ക് പിൻവലിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ കേന്ദ്ര സർക്കാരിനോടും എയർഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിൽ എത്തിയ പ്രവാസികളിൽ നിന്നും നിലവിലുണ്ടായിരുന്നതിന്റെ മൂന്നും നാലും ഇരട്ടി തുക ടിക്കറ്റിന് ഈടാക്കിയ വിമാന കമ്പനികൾ അവധിക്കാലം കഴിഞ്ഞ് തിരികെ വിദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ നിരക്ക് പതിന്മടങ്ങ് വർദ്ധിപ്പിച്ച് വീണ്ടും കൊള്ളയടിക്കുകയാണെന്നും പ്രവാസികളോട് കാട്ടുന്ന ഈ അനീതിയും ചൂഷണവും അവാസാനിപ്പിക്കുവാൻ നടപടി വേണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് ക്യാബിനറ്റ് മന്ത്രി, സഹമന്ത്രി സംസ്ഥാന മുഖ്യമന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു.
കേരളം ഉൾപ്പെടെയുള്ള ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് പ്രവാസികളോട് അമിതമായ വിമാന യാത്രാ നിരക്ക് വർദ്ധന, വോട്ടവകാശം നിഷേധം, മടങ്ങിവന്നവർക്കുള്ള പുന:രധിവാസ പദ്ധതി എന്നിവയിൽ കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാർ കാട്ടുന്നതെന്നും സംസ്ഥാന സർക്കാരും ഇതേ നയമാണ് തുടരുന്നതെന്നും പ്രവാസി കോൺഗ്രസ് കുറ്റപ്പെടത്തി. വിമാന യാത്ര നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.





























