പത്തനംതിട്ട: എയര്‍ഇന്ത്യ എക്സ്പ്രസ് കമ്പനി 1.25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തിന്‍റെ വിധി. പന്തളം കുളനട ഉള്ളന്നൂർ സദാനന്ദവിലാസത്തിൽ വീട്ടമ്മയായ ശ്രീജയും കുടുംബവും എയർ ഇൻഡ്യാ എക്‌പ്രസ്സിനെതിരെ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്. ശ്രീജയും കുടുംബവും മണാലിയിലേക്ക് യാത്ര ചെയ്യുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും 2025 ജനുവരി 3 -ാം തീയതി കൊച്ചിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു. ന്യൂഡൽഹിയിലേക്കുള്ള യാത്ര മദ്ധ്യേ വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ ഇറങ്ങുകയും അവിടെ നിന്നും ന്യൂഡൽഹിയിലേക്ക് പോകുകയും ആണ് ഉണ്ടായത്.
ഭൂവനേശ്വർ വിമാനത്താവളത്തിലെ ബാഗേജ് കൺവെയർ ബെൽറ്റിൽ തങ്ങളുടെ ഒരു ബാഗ് കണ്ടയുടനെ ഹർജികക്ഷി എയർഇന്ത്യ എക്‌സ്പ്രസ്സ് അധികൃതരെ വിവരം അറിയിക്കുകയും അത് സുരക്ഷിതമായി ന്യൂഡൽഹിയിൽ എത്തുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ന്യൂഡൽഹി വിമാനത്താവളത്തിൽ വെച്ച് ചെക്ക് ഔട്ട് ചെയ്‌തപ്പോൾ ഒരു ബാഗ് നഷ്ടപ്പെട്ടതായി കാണാൻ കഴിഞ്ഞു. തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്നും വാക്ക് തന്നിരുന്നു. തുടർന്ന് പ്രശ്‌നപരിഹാരം സാധ്യമാകാതെ വന്നതോട്‌കൂടി 5000 രൂപ നഷ്ടപരിഹാരം നൽകാമെന്ന് ശ്രീജയെ അറിയിക്കുകയുമാണ് ചെയ്തത്.
ബാഗിൽ അവശ്യമരുന്നുകളും ശീതകാല വസ്ത്രങ്ങളും യാത്രയിൽ ഒഴിവാക്കാനാകാത്ത മറ്റ് സാമഗ്രികളും ആയിരുന്നതിനാൽ യാത്രികർക്ക് യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. വാദികൾ നൽകിയ പരാതിയും തെളിവുകളും സസൂക്ഷ്മം വിലയിരുത്തിയ കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ ഹാജരാകാതിരുന്നതിനാൽ വാദികളുടെ പരാതിയിലെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് എയര്‍ഇന്ത്യ എക്സ്പ്രസ് 1,00,000 രൂപ നഷ്ടപരിഹാരമായും 25,000 രൂപ കോടതി ചിലവും നല്‍കണമെന്ന് കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്‌താവിക്കുകയായിരുന്നു.





























