നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ (സിആർപിഎഫ്) രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ശേഷം സ്വയം വെടിയുതിർത്ത് പ്രതി ആത്മഹത്യ ചെയ്തു. ഇവരെ കൂടാതെ ഒരാൾക്ക് സംഭവത്തിൽ പരുക്കേറ്റു. ചൊവ്വാഴ്ച അസമിലെ നാഗോൺ ജില്ലയിലാണ് സംഭവം നടന്നത്. കാതിമാരിയിലെ 34 ബറ്റാലിയൻ ക്യാമ്പിൽ രാവിലെ 7 മണിയോടെ പ്രധാന ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ/ജിഡി ബല്ലാനി പ്രേമബരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു പ്രസാദ് ബാഗേൽ, രാംനവൽ സിംഗ് യാദവ് എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പരുക്കേറ്റ മറ്റൊരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ഗോവിന്ദ് ശ്രീപുൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർക്ക് നേരെ വെടിയുതിർത്ത ശേഷം ബല്ലാനി പ്രേമബരം സ്വയം വെടിവച്ച് സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചതായും ഡിഎസ്പി പറഞ്ഞു. വിവരം ലഭിച്ചയുടനെ മുതിർന്ന സിആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിലേക്ക് ഓടിയെത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. വെടിവയ്പ്പിന് പിന്നിലെ കാരണം നിലവിൽ വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.



























