ന്യൂഡൽഹി: നിലനിൽപ്പിനായി ഉടമകളിൽ നിന്നും വായ്പാ സഹായം തേടി എയർ ഇന്ത്യ. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന വിമാന ദുരന്തത്തെ തുടർന്ന് നേരിടുന്ന പ്രത്യാഘാതങ്ങൾ മറികടക്കാനാണ് സാമ്പത്തിക സഹായം തേടിയതെന്നാണ് വിവരം.
എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, പ്രവർത്തന സാങ്കേതികവിദ്യ എന്നിവ മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം തേടിയിരിക്കുന്നത്.






























