തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ തല്ലിത്തകർത്ത കാർ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം മറന്നപ്പോൾ ഇ.ഡി വാക്കുപാലിച്ചു. ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി. വലിയ കേടുപാടുകളുണ്ടായ കാറിന്റെ ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജിന് 1.75 ലക്ഷം രൂപ കഴിഞ്ഞ ദിവസം കൈമാറി. മറ്റു 2 ഡ്രൈവർമാർക്കും വർക്‌ഷോപ്പിൽ ചെലവായ തുക മുഴുവനായി നൽകി. ഇ.ഡിയിൽനിന്ന് 1.75 ലക്ഷം രൂപ ലഭിച്ചതോടെ 3 ദിവസം മുൻപ് ശ്യാംരാജ് തന്റെ കാർ കിളിമാനൂരിലെ വർക്‌ഷോപ്പിൽനിന്നു പുറത്തിറക്കി.
തിരുവനന്തപുരം നഗരത്തിൽ ടാക്സി ഓട്ടം പുനഃരാരംഭിക്കുകയും ചെയ്തു. മറ്റു 2 കാറുകൾക്കും ഇൻഷുറൻസ് തുകയ്ക്കു ശേഷം അറ്റകുറ്റപ്പണിക്ക് ചെലവായ പണമാണ് ഇ.ഡി നൽകിയത്. മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി.ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിലാണ് 3 കാറുകൾ തകർന്നത്. കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനും പരുക്കേറ്റിരുന്നു. തൊഴിലാളിയുടെ ജീവിതമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്കു ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇടപെടുമെന്നുമാണ് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ.റഹീം എംപി അന്നു പ്രഖ്യാപിച്ചത്.
എന്നാൽ സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ സിപിഎം നേതൃത്വം തയാറാകാത്തതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. കാർ പുറത്തിറക്കാനുള്ള സാമ്പത്തിക സഹായം ലഭിച്ചതിൽ വലിയ ആശ്വാസമുണ്ടെന്നു ശ്യാംരാജ് പറഞ്ഞു.






























