തെല്‍ അവീവ്: മധ്യ, വടക്കൻ ഇസ്രായേലിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ മധ്യഭാഗത്തും, ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വടക്കൻ മേഖലയിലുമാണ് അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയത്. ഇസ്രായേലിലെ ചാനൽ 12 ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തിയതോടെ മധ്യ ഇസ്രായേലിലെ ജനങ്ങൾ ബങ്കറുകളിലേക്ക് മാറി. ഇതിനോടൊപ്പം തന്നെയാണ് വടക്കൻ ഇസ്രായേലിന് നേരെ ലെബനനിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതും.
മധ്യ ഇസ്രായേലിൽ ഇതുവരെ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആംബുലൻസ് സേവന വിഭാഗം അറിയിച്ചു. എന്നാൽ വടക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈലാക്രമണത്തില്‍ തെക്കൻ ഇസ്രായേലിലെ അറാദിലും ഡിമോണയിലുമുൾപ്പെടെ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഇരുപതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ജനവാസ മേഖലയിൽ പതിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും സൈറണുകള്‍ മുഴങ്ങിയത്.





























