തളിപ്പറമ്പ് : ഐശ്വര്യ കേരള യാത്ര പൊളിക്കാന്‍ പിണറായിയും പോലീസ് സഖാക്കളും രണ്ടും കല്‍പ്പിച്ച് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത 400 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്.
ഐശ്വര്യ കേരള യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ ജനപങ്കാളിത്വമാണ് യാത്രയില്‍ ഉടനീളം അനുഭവപ്പെടുന്നത്. യു.ഡി.എഫ് ശബരിമല വിഷയം എയ്തുവിട്ടത് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ആയിരുന്നെങ്കിലും അത് ചെന്നുതറച്ചത് പിണറായി വിജയന്റെ നെഞ്ചില്‍ തന്നെയാണ്. ആക്ടിവിസ്റ്റുകളെ പോലീസിന്റെ യൂണിഫോമില്‍ പൊതിഞ്ഞുകെട്ടി സായുധ പോലീസ് അകമ്പടിയോടെ ശബരിമലയില്‍ കയറ്റുവാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച അഹന്തയ്ക്ക് മറുപടി നല്‍കുവാന്‍തന്നെയാണ് ഹൈന്ദവ വിശ്വാസികളുടെ നീക്കം. അപകടം തിരിച്ചറിഞ്ഞ പിണറായി കോവിഡ് മാനദണ്ഡനങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ഐശ്വര്യ കേരള യാത്രയുടെ ശോഭ കെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
എന്നാല്‍ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടികള്‍ നടത്തുന്നതിന് കോവിഡ് മാനദണ്ഡനങ്ങൾ തടസ്സമല്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെ ചടങ്ങുകളിലും വന്‍ ജനക്കൂട്ടമാണ്. മിക്ക ജില്ലകളിലും സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സാന്ത്വനം പരാതി പരിഹാര അദാലത്തുകളിലും കോവിഡ് മാനദണ്ഡനങ്ങൾ പരസ്യമായി ലംഘിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചു കൂടുന്നത്. മന്ത്രിമാര്‍ ഈ അദാലത്തുകളില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ എടത്വയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടമാണ്. ഇതില്‍ത്തന്നെ വയോധികരും കുട്ടികളും ഒക്കെയുണ്ടായിരുന്നു.