റാന്നി: പണപ്പെരുപ്പവും ദുരിതങ്ങളും വർധിക്കുമ്പോഴും തൊഴിലുറപ്പ് പദ്ധതി
വിഹിതം വൻതോതിൽ വെട്ടിക്കുറയ്ക്കുന്ന നിലപാടിനൊപ്പം പദ്ധതി ഇല്ലാതാക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി സജി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റാനും പദ്ധതി അട്ടിമറിക്കാനുമുള്ള നടപടിക്കെതിരെ എഐടിയുസി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർത്ത് ദുർബല ജന വിഭാഗങ്ങളെ അവഗണിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു വർഷത്തിനിടെ തൊഴിലുറപ്പ് പദ്ധതിക്കായുള്ള അന്തിമ തുകയിൽ 25,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഈ കാലഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ തേടുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ പോലും വലിയ
കുറവുണ്ടായി. ഫണ്ടിൻ്റെ അഭാവവും വേതന വിതരണത്തിലെ കാലതാമസവും
തൊഴിലുകളുടെ കുറവും കാരണം പദ്ധതി വലിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട കുടിശികയും
ഒരോവർഷവും കുമിഞ്ഞു കൂടുകയാണ്. ഇത്തരത്തില്‍ വന്‍ പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റാനും പദ്ധതിയില്‍ രാമന്‍റെ പേര് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ.ചാണ്ടി, ടി.പി അനില്‍കുമാര്‍, ജോജോ കോവൂര്‍, വി.ടി ലാലച്ചന്‍, ജോര്‍ജ് മാത്യു, പി.സി സജി, ജോയി വള്ളിക്കാല, തെക്കേപ്പുറം വാസുദേവന്‍, ജോളി മധു, ബിന്ദുമോള്‍, ശ്യാമളാ വാസുദേവന്‍, വി.എസ് അജ്മല്‍, സി.ടി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.






























